കണ്ടം ക്രിക്കറ്റ്‌ - ഒരു അവലോകനം

 സൺ‌ഡേ മോണിംഗ് സ്പെഷ്യൽ മാച്ച് റിപ്പോർട്ട്‌


സ്ഥലം: അഞ്ചുഷ് ഗ്രൗണ്ട്, ചാല, കണ്ണൂർ

തിയ്യതി: 31/12/2023 (ഇക്കൊല്ലത്തെ അവസാനത്തെ പാട്ട് മത്സരം)

ടീം 1: തീപ്യാരി

ടീം 2: തീമനു





6:45 നു എല്ലാരും വരാമെന്ന് തലേന്ന് പറഞ്ഞെങ്കിലും ഡിസംബർ മാസത്തെ രാവിലത്തെ കുളിരും പുതപ്പിന്റെ ചൂടും കാരണം 7:15 വരെ ആരും കിടക്ക വിട്ട് പുറത്ത് വന്നില്ല.

അതിനൊരപമാനം പ്യാരി സർ രാവിലെ പോയി കളിക്കാനുള്ള ബോൾ പെറുക്കി വന്നു എന്നുള്ളത് മാത്രമായിരുന്നു.

7:30 ആകുമ്പോഴേക്കും ടീം സെറ്റ് ആയി. പ്യാരി കാറ്റു നിറച്ച് കെട്ടാതെ വിട്ട ബലൂൺ പോലെ ഗ്രൗണ്ട് നിറയെ ആവേശം വിതറി നടന്നു. (13 കളികൾ കഴിഞ്ഞപ്പോഴേക്കും കാറ്റു തീർന്ന ബലൂൺ പോലെ ആയി എന്നുള്ളത് ഒരു നഗ്ന സത്യം).


തീപ്യാരി ടീമിൽ പ്യാരി സർ, സനൂപ്,  പ്രിൻസ്, ശ്രീനി, അമലു, ശരത് ( വലുത് ഒരെണ്ണം), അഭി, ചിക്കു, അപ്പു എന്നിവർ അണി നിരന്നു. കാണാൻ ചന്തമുള്ള ഒരൊന്നന്നര ആനക്കൂട്ടം. ആനത്തലവൻ നന്നായിരുന്നെങ്കിൽ നെറ്റിപ്പട്ടം കെട്ടി പൂരത്തിന് തിടമ്പെഴുന്നള്ളിക്കാൻ നിർത്തിയേനെ. കളി കഴിയുമ്പോഴേക്കും തടി പിടിക്കാൻ പോലും അയക്കാൻ പറ്റുമോ എന്ന നിലയിലായിരുന്നു കാര്യങ്ങൾ.


തീമനു ടീമിൽ റിട്ടയേർഡ് ലെഫ്റ്റനന്റ് കേണൽ മനു ഏട്ടൻ, കുക്കു, ഹാർപ്പിക്ക, ശരത് (ചെറുത് - ബോംബെ ഫെയിം), റിഷാദ്, സമന്യു, മുഹ്സി,  അങ്കു, ശാലു, അനീഷ് എന്നിവർ അംഗങ്ങളായി. കാണാൻ ലുക്ക് ഇല്ലെങ്കിലും ഒരുമിച്ച് ചേർന്നാൽ ഒരാനക്കൂട്ടത്തെ വരെ കടിച്ചു കീറുന്ന ചെന്നായ്ക്കളുടെ ഒരു സംഘം.





പിച്ചിലെ കുഴി കാരണം ലെങ്ത് കുറച്ചു മുന്നോട്ടായിരുന്നു ഇന്ന് വിക്കെറ്റ് വച്ചത്. അത് പോലെ ആൾക്കാർ കൂടിയത് കൊണ്ട് റൺസ് എടുക്കാനുള്ള ഏരിയയും കുറച്ചു കൂട്ടി വച്ചു. പതിഞ്ഞ താളത്തിൽ തുടങ്ങിയെങ്കിലും തീമനു ടീം തങ്ങളാണ് യഥാർത്ഥ തീപ്പൊരി എന്ന് ആദ്യ കളിയിൽ തന്നെ വിളംബരം ചെയ്തു. 1-0


ആദ്യ രണ്ടു കളി തീമനു ടീം ജയിച്ചെങ്കിലും മൂന്നാമത്തെ കളി തീപ്യാരി ടീം പൊരുതി ജയിച്ചു. 2-1


ചെറുത്തു നിൽക്കാനുള്ള അവസരം നൽകാതെ നാലാമത്തെ കളി തീമനു ടീം നേടി വ്യക്തമായ ലീഡ് നേടി. 3-1


പ്യാരി പിന്നെ ഏറെക്കുറെ നിശബ്ദനായി കാണപ്പെട്ടു. ബലൂണിലെ കാറ്റ് തീർന്നതിനു പുറമെ ആരോ സൂചി കൊണ്ട് പിന്നിൽ നിന്നും കുത്തുകയും ചെയ്തു എന്നാണ് തോന്നിയത്.

എന്നിരുന്നാലും അടുത്ത കളിയിൽ ശരത്തും അമലുവും നല്ലൊരു പാർട്ണർഷിപ്പിലൂടെ തീപ്യാരി ടീമിന് ഒരു വിജയം സമ്മാനിച്ചു. വിക്കറ്റിനിടയിലൂടെയുള്ള മികച്ച ഓട്ടവും തീമനു ടീമിൽ ഉണ്ടായ ഫീൽഡിങ്ങിലെ വിടവും മുതലെടുത്തായിരുന്നു അവരുടെ വിജയം. 3-2


ചരിത്രപരമായ വിഢിത്തം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒരു തീരുമാനം ക്യാപ്റ്റൻ പ്യാരി അപ്പോൾ പ്രഖ്യാപിച്ചു.  “ഞങ്ങൾ ഫീൽഡ് ചെയ്യും, തീമനു ടീമിനെ ചെയ്‌സ് ചെയ്ത് തോല്പ്പിക്കും”.


അവിടുന്ന് അങ്ങോട്ട് തീമനു ടീമിന് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. ഫീൽഡിലെ ചെറിയ അപാകതകൾ ശക്തമായ ബൗളിങ്ങിലൂടെ പരിഹരിച്ച അവർ 7-2 എന്ന നിലയിൽ കപ്പിൽ മുത്തമിടാൻ വെമ്പൽ കൂട്ടി. കപ്പിനും ചുണ്ടിനുമിടയിൽ തീപ്യാരി ടീം ഒരു കളി ജയിച്ചു. നിസ്സാരമായ ഒരു ബോൾ ഹാർപ്പിക്ക ബൗണ്ടറിയിലേക്ക് തള്ളി മറിച്ചത് കൊണ്ടുണ്ടായ ഒരു വിജയം. 7-3


അത് കഴിഞ്ഞപ്പോൾ പ്യാരിയുടെ ബലൂണിൽ വീണ്ടും കാറ്റ് നിറഞ്ഞു. ബാധ കൂടിയത് പോലെ പ്യാരി നിന്ന് തുള്ളി. മുഖത്ത് SFP 50+ ഉള്ള സൺസ്‌ക്രീൻ പുരട്ടി ഒരു 5 കളി കൂടെ കളിക്കാൻ പ്യാരിയും ടീമും തീമനു ടീമിനെ വെല്ലു വിളിച്ചു. വെല്ലു വിളി പുത്തരിയല്ല എന്ന് അസങ്ദിഗ്ദമായി പ്രഖ്യാപിച്ചു കൊണ്ട് തീമനു ടീം അടുത്ത കളി ടൈ പിടിച്ചു. ശാലു ഒറ്റക്ക് ലാസ്റ്റ് ഓവറിൽ 4 റൺ നേടിയ സമനില. 

ആ ഒരു ചങ്കുറപ്പിന്റെ പത്തിലൊന്ന് ഉണ്ടായിരുന്നെങ്കിൽ തീപ്യാരി ടീം കുറച്ചു കൂടെ നന്നായി തോറ്റേനേ.

ശരത് (ചെറുത് - ബോംബെ ഫെയിം)  ഇടക്ക് മുങ്ങിയെങ്കിലും കളി തുടർന്നു. തീമനു ടീമിന്റെ ഫീൽഡിങ് അതോടെ ശക്തമായി.

ശക്തമായ ബാറ്റിംഗ് അടുത്ത കളിയിൽ കാഴ്ച വച്ച തീപ്യാരി ടീം മിന്നുന്ന ഒരു വിജയം കരസ്ഥമാക്കി 7-4 എന്ന നിലയിൽ കാര്യങ്ങളെത്തിച്ചു. പ്യാരിയുടെ ആവേശം വാനോളമുയർന്നു. ഈ ടൂർണമെന്റ് തന്നെ പിടിച്ചടക്കും എന്ന് തീപ്യാരി ടീമിന് തോന്നാൻ ഈ വിജയം കാരണമായി.

അപ്പു ചിക്കു ദ്വയങ്ങൾ ഗ്രൗണ്ട് വിട്ടത് കാരണം തീമനു ടീമിന്റെ ചങ്കായ മുഹ്‌സിയെ ഇടക്ക് വച്ച് തീപ്യാരി ടീമിന് കൈമാറേണ്ടി വന്നത് കൊണ്ട് കൂടെയാണ് ഈ കളി ജയിച്ചത് എന്ന ഗുരുത്വം അവർ മറന്നു.


ഇക്കളി തോറ്റാൽ കപ്പ് നിങ്ങൾക്ക് കൈമാറാം എന്ന് സനൂപേട്ടൻ പറഞ്ഞതും നന്നായി ബാറ്റ് ചെയ്ത് കൊണ്ട് നിന്ന ശരത്തിനെ( വലുത് ഒന്ന്) ഔട്ടാക്കിയതും ഒരുമിച്ചായിരുന്നു. നങ്കൂരം പാറയിൽ തട്ടി പൊട്ടിയ മാതിരി കപ്പിത്താൻ പ്യാരി മിണ്ടാതെ ഉരിയാടാതെ നിന്നു. പ്യാരീ എന്ന് ഉറക്കെ വിളിച്ചിട്ടും ക്യാപ്റ്റൻറെയോ മറ്റു ടീം അംഗങ്ങളുടെയോ ശ്വാസം പുറത്ത് കേട്ടില്ല. വ്യക്തമായ അധിപത്യം സ്ഥാപിച്ചു കൊണ്ട് ആ കളിയും ടൂർണമെന്റും അങ്ങനെ തീമനു ടീം സ്വന്തമാക്കി. 8-4


കൊലകൊമ്പന്മാരായ ഒമ്പത് വമ്പന്മാരെ കടിച്ച് കീറിക്കൊണ്ട് തീമനു ടീമിന്റെ ചെന്നായ്ക്കൂട്ടം കപ്പിൽ മുത്തമിട്ടു.


പ്രത്യേകം എടുത്ത് പറയേണ്ടത് ഇന്ന് ഗൗണ്ടിൽ എകാംഗ കാണിയായി ഇരുന്ന ഷമീലിന്റെ സ്പോർട്സ്മാൻ സ്പിരിറ്റ്‌ ആണ്. കഴിഞ്ഞ ആഴ്ചത്തെ കളിയിൽ കൈക്ക് പരിക്ക് പറ്റി കെട്ടിയിട്ടെങ്കിലും അത് വക വെക്കാതെ ആദ്യം മുതൽ അവസാനം വരെ രണ്ടു ടീമുകളെയും സപ്പോർട്ട് ചെയ്ത് ഗ്രൗണ്ടിൽ നിറഞ്ഞു നിന്നൂ നമ്മുടെ ഷമീൽ.

കാറ്റ് തീർന്ന തോറ്റ ടീമിന്റെ ക്യാപ്റ്റനു പകരം സനൂപേട്ടൻ  യഥാർത്ഥ തീപ്പൊരി ടീമായ തീമനു ടീമിന് കപ്പ്‌ കൈമാറി.


ഇടയിൽ ശരത് (വലുത് ഒന്ന്) ജയിച്ച ടീമിന്റെ ഇടയിൽ കുമ്മനടിക്കുന്ന നാണക്കേടിനും അഞ്ചുഷ് ഗ്രൗണ്ട് സാക്ഷിയായി.




ഇക്കൊല്ലം ഇനി മത്സരങ്ങളില്ല.


അടുത്ത കൊല്ലം വീണ്ടും തോൽക്കാൻ ഊർജം ബാക്കി ഉണ്ടെന്ന് പറഞ്ഞു കൊണ്ട് തീപ്യാരി ടീം കളം വിട്ടു.

Comments

Post a Comment

Popular posts from this blog

ഒരു വിമാനം വൈകിയ കഥ

അർമേനിയൻ യാത്ര - ഒരു മനോഹര സ്വപ്നം